മുംബൈ: ഇന്ത്യൻ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ഒരു നാഴികക്കല്ലാണ് 2025-26 ഡിസംബർ പാദത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ആകെ അറ്റാദായം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു.
മുൻവർഷം ഇതേ കാലയളവിലെ 90,848 കോടി രൂപയിൽ നിന്ന് 10.6 ശതമാനം വളർച്ചയോടെ 1.01 ലക്ഷം കോടി രൂപയായാണ് ബാങ്കുകളുടെ ലാഭം ഉയർന്നത്. നേട്ടത്തിൽ പൊതുമേഖലാ ബാങ്കുകളാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്. സ്മോൾ ഫിനാൻസ് ബാങ്കുകൾ ഒഴികെയുള്ള 20 സ്വകാര്യ ബാങ്കുകളുടെയും 12 പൊതുമേഖലാ ബാങ്കുകളുടെയും സംയുക്ത പ്രകടനമാണ് കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിഷ്ക്രിയ ആസ്തികൾ കുറയുകയും മറ്റ് വരുമാനങ്ങളിലുണ്ടായ രണ്ടക്ക വളർച്ചയും വായ്പാ വളർച്ചയിലുണ്ടായ സ്ഥിരതയും ആസ്തികളുടെ ഗുണനിലവാരത്തിലെ മെച്ചവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.
സ്വകാര്യമേഖലയിലെ ബാങ്കുകൾ മൊത്തം 47,895 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയപ്പോൾ പൊതുമേഖല ബാങ്കുകളുടെ സംയുക്ത ലാഭം 52,604 കോടി രൂപയായിരുന്നു. ഈ പാദത്തിൽ ആകെ ലാഭത്തിന്റെ 52 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ സംഭാവനയാണ്. പൊതുമേഖലാ ബാങ്കുകൾ ലാഭത്തിൽ 18.3 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ സ്വകാര്യ ബാങ്കുകളുടെ അറ്റാദായം 3.3 ശതമാനം മാത്രമാണ് വളർന്നത്.
ലിസ്റ്റ് ചെയ്യപ്പെട്ട മൊത്തം ബാങ്കുകളുടെയും ആകെ ലാഭത്തിന്റെ പകുതിയോളം നേടിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവർ ചേർന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ 40 ശതമാനവും സ്വന്തമാക്കി. എസ്ബിഐക്ക് ഡിസംബർ പാദത്തിൽ 21,028 കോടി രൂപയായിരുന്നു അറ്റാദായം. സ്വകാര്യ മേഖലയിലെ ആകെ ലാഭത്തിന്റെ 63 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് (18,654 കോടി രൂപ), ഐസിഐസിഐ ബാങ്ക് (11,318 കോടി രൂപ) എന്നിവ ചേർന്നാണ് നേടിയത്.
2025-26 സാന്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ ലിസ്റ്റഡ് ബാങ്കുകളുടെ വായ്പ വളർച്ച നിരക്ക് മുൻപാദത്തെ അപേക്ഷിച്ച് 170 ബേസിസ് പോയിന്റ്് വർധിച്ച് 12.5 ശതമാനമായി മെച്ചപ്പെട്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം വായ്പാ വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് 14.6 ശതമാനമായി വർധിച്ചു. പൊതുമേഖലാ ബാങ്കുകൾ 14 ശതമാനവും സ്വകാര്യ ബാങ്കുകൾ 11 ശതമാനവും വളർച്ച കൈവരിച്ചു.
ബാങ്കിംഗ് മേഖലയിലെ റീട്ടെയിൽ വായ്പകളുടെ വളർച്ചാ നിരക്ക് 14 ശതമാനമായി ഉയർന്നു.ചില്ലറ വായ്പകളിൽ സ്വർണപ്പണയ വായ്പകൾ കഴിഞ്ഞ വർഷത്തേക്കാൾ 128 ശതമാനം വളർച്ച രേഖപ്പെടുത്തി. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളും 11 മുതൽ 17 ശതമാനം വരെ വളർച്ച നേടി.
പ്രവർത്തന ചെലവുകൾ വർധിച്ചെങ്കിലും ശക്തമായ വരുമാന വളർച്ചയാണ് ബാങ്കുകളുടെ ലാഭക്ഷമതയെ റിക്കാർഡ് ഉയരത്തിൽ എത്താൻ സഹായിച്ചത്.